Tuesday, January 11, 2011

ഇവൻ അഥീനിയുടെ കാമുകൻ..

ഇന്നലെയും താൻ കണ്ണാടിവീടുകളെയല്ലേ സ്വപ്നം കണ്ടത്........ ഉറക്കത്തിൽ നിലവിളിച്ചതെന്തിനെന്ന ഋതുസഞ്ജനയുടെ ചോദ്യത്തിനുത്തരം ഓർത്തെടുക്കുകയായിരിന്നു അഥീനി.
അപ്പോഴാണ് കോൺവെന്റിൽ നിന്നും ലില്ലി സിസ്റ്റർ നീട്ടിവിളിച്ചത്.
"അഥീനിക്കു ഫോൺ........... മമ്മിയാണ്..."
"ഇപ്പോൾ വരാം കേട്ടോ.."
പതിനൊന്നുകാരിയായ പല്ലവിയും പതിമൂന്നുകാരിയായ ഋതുസഞ്ജനയും തലയാട്ടി.
ഓർഫനേജിൽ നിന്നും കോൺവെന്റിലേക്കു നടക്കുമ്പോൾ അഥീനിയുടെ മനസ്സ് പതിവു നിസ്സംഗത കൈവെടിഞ്ഞിരുന്നില്ല. ' അയച്ച പൈസ കിട്ടിയോ.. ഈ മാസത്തെ ഫീസടച്ചോ... റെസീറ്റ് കിട്ടിയോ....' ഇതിൽ കൂടുതലൊന്നും മമ്മിക്കു ചോദിക്കാനുണ്ടാകില്ല. ആറുവർഷമായിട്ടും നാട്ടിൽ വരാത്തതെന്തെന്ന പതിവു ചോദ്യം അവളിപ്പോൾ ചോദിക്കാറുമില്ല. ആഴ്ച്ചയിലൊരിക്കൽ മാത്രം ചടങ്ങു തീർക്കാനെന്ന പോലെ വിളിക്കുമ്പോൾ തനിക്കു സുഖമാണോ എന്നു ചോദിക്കാൻ പോലും തിരക്കിനിടയിൽ മമ്മി വിട്ടുപോകുന്നു. പപ്പ്യ്ക്കതിലും തിരക്കല്ലേ.. മാസത്തിലൊരിക്കലേ വിളിക്കാറുള്ളൂ.....
അവനവന്റെ സ്റ്റാറ്റസിന് അനുസരിച്ചവരോടു മാത്രമേ ഇടപഴകാവൂ എന്ന നിർബന്ധം കൊണ്ടാണ് നഗരത്തിലെ ഏറ്റവും വലിയ പണക്കാരുടെ മക്കൾ പഠിക്കുന്ന ഈ കോൺവെന്റിൽ തന്നെ പപ്പയും മമ്മിയും തന്നെ ചേർത്തത്. എന്നിട്ടോ.............. വേനലവധിക്കു സ്കൂളടക്കുമ്പോൾ, എല്ലാവരും വീട്ടിൽ പോകുമ്പോൾ, കൊള്ളഫീസ് ഈടാക്കുന്നതിനൊരു പരിഹാരം എന്ന നിലയ്ക്കോ സാമൂഹ്യസേവനം എന്ന മറവിൽ കിട്ടാവുന്ന ആനുകൂല്ല്യങ്ങൾക്കു വേണ്ടിയോ സ്കൂൾ മാനേജ്മെന്റ് നടത്തുന്ന ഓർഫനേജിലെ കുട്ടികൾ മാത്രം തനിക്കു കൂട്ടിന്!
തനിക്കു പത്തു വയസ്സുള്ളപ്പോഴാണ് പപ്പയും മമ്മിയും അവസാനമായി നാട്ടിൽ വന്നത്. ഇപ്പോൾ ബിസിനസ് സൌദിയിൽ നിന്നും മറ്റു രാജ്യങ്ങളിലേക്കു കൂടി വ്യാപിപ്പിച്ചിട്ടുണ്ടത്രെ! അവർ നാട്ടിലേക്കു വന്നിട്ടു തന്നെയിപ്പോൾ വർഷം ആറു കഴിഞ്ഞു.
പതിവുപല്ലവികൾ പെട്ടന്നവസ്സാനിപ്പിച്ച് ഫോൺ കട്ടു ചെയ്ത് അഥീനി അനാഥാലയത്തിലേക്കു തന്നെ ഓടി. ഋതുസഞ്ജനയും പല്ലവിയും അവളുടെ വരവും കാത്ത് അവിടെ തന്നെ ഇരിക്കുന്നുണ്ടായിരുന്നു. വില കൂടിയ ഫോറിൻ തുണിയിൽ മണ്ണു പറ്റുമെന്നോർക്കതെയവൾ അവർക്കൊപ്പം തറയിലിരുന്നു.
"ചേച്ചിയുടെ പാവാടക്കെന്തു ഭംഗിയാ.."
പല്ലവി കൌതുകത്തോടെ അഥീനിയുടെ ഉടുപ്പിൽ തൊട്ടു.
"എന്റെ സ്പോൺസർ കഴിഞ്ഞ തവണ കൊണ്ടുവന്ന ഫ്രോക്കിനും ഇതേ നിറമാ....."
വർഷത്തിലൊരിക്കലോ മറ്റോ സ്പോൺസർമാർ കൊടുക്കുന്ന ഒരു ജോടി ഡ്രസ്സിലോ ഒരു കഷണം ചോക്കലേറ്റിലോ ഒതുങ്ങുന്നു ആ പാവങ്ങളുടെ രക്ഷകർതൃബോധം.. ..ആ വിലകുറഞ്ഞ സമ്മാനങ്ങൾ കിട്ടുമ്പോൾ ആഹ്ളാദം കൊണ്ടു വീർപ്പുമുട്ടുന്ന ഇവരുടെയൊക്കെ പകുതി സന്തോഷം പോലും പപ്പയും മമ്മിയുമയക്കുന്ന പണവും വിലകൂടിയ ഉടുപ്പുകളും കളിപ്പാട്ടങ്ങളുമൊക്കെ കിട്ടുമ്പോൾ തനിക്കനുഭവപ്പെടാത്തതെന്തുകൊണ്ടാണെന്ന് അഥീനി ചിന്തിക്കാതിരുന്നില്ല.
"ചേച്ചി കണ്ട സ്വപ്നം പറഞ്ഞില്ല..?" ഋതുസഞ്ജന ഓർമ്മിപ്പിച്ചു
അഥീനി പറയുന്നത് കേട്ടിരിക്കാൻ അവർക്കൊക്കെ ഭയങ്കര ഇഷ്ടമാണ്. ഒരു സ്വപ്നത്തിലെന്ന പോലെ, ലയിച്ച്, കണ്ണുകളടച്ച് അവൾ പറയുന്ന ഓരോ കാര്യങ്ങളും സ്വർഗ്ഗത്തിൽ നിന്നും ഒഴുകിവരുന്ന പോലെയാണ് അവർക്കനുഭവപ്പെടുക. കൂടെക്കൂടെ പറയാറുള്ള അവളുടെ രഹസ്യകാമുകനെ കുറിച്ചുള്ള കഥ കേൾക്കാനാണ് അവർക്കേറ്റവുമിഷ്ടം. കാമുകൻ ആരാണെന്നു മാത്രം അഥീനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.....
അഥീനി പറയുകയായിരുന്നു... താൻ കണ്ട സ്വപ്നത്തെ കുറിച്ച്......
"ഞാൻ തനിച്ചയിരുന്നു.. എവിടെ നോക്കിയാലും ഞാൻ കാണുന്നത് കണ്ണാടിച്ചില്ലുകൾ മാത്രം, മുകളിലും താഴെയും വശങ്ങളിലുമെല്ലാം. പക്ഷേ ആ കണ്ണാടികളിലൊന്നും എനിക്കെന്റെ പ്രതിബിംബം കാണാനുണ്ടായിരുന്നില്ല. മനസ്സിലെ ശൂന്യതയാണോ ആ ചില്ലുകളിൽ പ്രതിഫലിച്ചു കാണുന്നതെന്ന് ഒരു വേള ഞാൻ ഭയന്നു.
പെട്ടന്ന് കണ്ണാടികളിലൊന്നിൽ ഒരൂഞ്ഞാൽ പ്രത്യക്ഷപ്പെട്ടു. ഒരു കണ്ണാടിയിൽ നിന്നും മറ്റൊരു കണ്ണാടിയിലേക്കത് ആടിക്കൊണ്ടേയിരുന്നു. താളമേതുമില്ലാത്ത കിനാക്കൾ മനസ്സിന്റെ താളവും അപഹരിച്ചപ്പോൾ എനിക്കും പിന്തുടരാനാകാത്ത വേഗത്തിൽ ആ ഊഞ്ഞാൽ ആടാൻ തുടങ്ങി. ഒടുവിൽ ഊഞ്ഞാലിന്റെ കുതിപ്പിൽ ചില്ലുകൾ പൊട്ടി. ആ വിള്ളലുകളിൽ കൂടി രക്തം കിനിഞ്ഞു.
ഞെട്ടിയുണർന്ന് സ്വന്തം കണ്ണാടിയിൽ നോക്കുമ്പോൾ ഇതാരെന്ന് ചോദിച്ച് ഞാൻ കരഞ്ഞു. കരഞ്ഞ് കരഞ്ഞ് കണ്ണീരൊടുങ്ങുമ്പോൾ മുന്നിൽ ആകാശനീല നിറമുള്ള ചില്ലുപാളി.. ചില്ലിൽ ചിരിച്ചുണരുന്ന കടൽ...
ആ തിരമാലകളിൽ എവിടെയോ കളഞ്ഞു പോയ കാലത്തിന്റെ നിഷ്കളങ്കതയുണ്ടായിരുന്നു.... കേട്ടുമറന്ന താരാട്ടിന്റെ ഈണമുണ്ടായിരുന്നു...."
തികട്ടി വന്ന തേങ്ങൽ കാരണം അഥീനിക്കു തുടരാനായില്ല. അവൾ വിതുമ്പിയതെന്തിനെന്ന് ഋതുസഞ്ജനയും പല്ലവിയും ചോദിച്ചതുമില്ല.
രാത്രി, അത്താഴത്തിനു ശേഷം ഡോർമിറ്ററിയിൽ എല്ലാവരുമിരിക്കുമ്പോൾ കൂട്ടത്തിൽ ചെറിയവരായ സാധനയ്ക്കും ശീർഷക്കും ശിവനന്ദനയ്ക്കും നിഴലുകളുടെ കഥ കേൾക്കണം. അതുവരെ കൈവിരലുകൾ കൊണ്ട് ചുമരിൽ നിഴൽരൂപങ്ങളുണ്ടാക്കിയുള്ള യുദ്ധം മടുത്ത് അഥീനിക്കു ചുറ്റും കൂടിയിരിക്കുകയാണിപ്പോൾ..
അഥീനിയുടെ കണ്ണിലപ്പോൾ ആ മുറിയിലെ ഓരോ വ്യക്തിയും, ഓരോ വസ്തുവും നിഴൽരൂപങ്ങളായി മാറി. കാണെക്കാണെ, ആ നിഴലുകൾ കൊത്തങ്കല്ലു കളിക്കാൻ തുടങ്ങി...
"കടം കേറി മുടിഞ്ഞു!!!!! ആദ്യം വിറ്റത് ഹൃദയമായിരുന്നു. പിന്നെപ്പോഴോ, നില്ക്കക്കള്ളിയില്ലാതെ വന്നപ്പോൾ സ്നേഹവും. അതിന്റെ വിലയ്ക്ക് ഒരു കത്തി വാങ്ങി. പേരു കേട്ട പെരുമയുറ്റെ മലപ്പുറം കത്തി. വളരെ ശ്രദ്ധയോടെ അതിന്റെ ഇരുവശവും ഉരച്ച് മൂർച്ച കൂട്ടി. ഓരോ ഉരയിലും തീ പാറി. ആ തീ കെടുത്താനാണ് ചുവന്ന ദ്രാവകമൊഴുക്കിയത്. എന്നിട്ടന്ന് കത്തി നിറയെ നാണയങ്ങള് കൊഞ്ചിക്കിലുങ്ങി..........."
"എന്നിട്ട്????????"
അനാഥത്വത്തിന്റെ പകച്ച കണ്ണുകളിൽ ഓരോന്നിലുമപ്പോൾ അരക്ഷിതത്വമുണ്ടായിരുന്നു.
"എന്നിട്ടെന്തെന്നോ...?
ഇനിയെന്നോടൊന്നും ചോദിക്കരുത്........."
പകയോ ദേഷ്യമോ സങ്കടമോ ഇരച്ചു കയറി ചുവന്ന അഥീനിയുടെ മുഖം കണ്ട് എല്ലാവരും പേടിച്ചു.. അതിനേക്കാളേറെയവർ പുറത്ത് കനത്തു വന്നിരുന്ന ഇരുട്ടിനെ പേടിച്ചു.
ഒരു ശ്മശാനമൂകത അവിടമാകെ തളം കെട്ടിനിന്നു. മുറുകി നിന്നിരുന്ന അന്തരീക്ഷത്തിനൊരു ലാഘവത്വം വരുത്താനാണ് പ്രദക്ഷിണ ആ ചോദ്യമെറിഞ്ഞത്..
'അഥീനി ചേച്ചിയുടെ കാമുകൻ യഥാർത്ഥത്തിൽ ആരാണ്??"
ഈ ചുറ്റുവട്ടത്തു തന്നെയുള്ള ആളാണെന്ന് അഥീനി മുമ്പ് പലതവണ അവരോട്  പറഞ്ഞിട്ടുണ്ട്. അവരിൽ ഓരോരുത്തർക്കും സുപരിചിതനാണെന്നും.
"കഠിനമായ ദു:ഖങ്ങൾ കടിച്ചമർത്തേണ്ടി വരുമ്പോൾ, ഇത്രയും കാലത്തിനിടയ്ക്ക് പപ്പയ്ക്കും മമ്മിയക്കും എന്നെ ഒരിക്കൽ പോലും കാണാൻ വരാൻ തോന്നാത്തതെന്താണെന്ന് മനസ്സു ചോദിക്കുമ്പോൾ, അവർ എന്നു വരുമെന്ന കൂട്ടുകാരുടെ ചോദ്യങ്ങൾ.... ഏകാന്തത എന്നിൽ അടിച്ചേല്പ്പിക്കുന്ന എണ്ണിയാൽ തീരാത്ത ആത്മസംഘർഷങ്ങൾക്ക്; എല്ലാം... എല്ലാത്തിനും സാന്ത്വനത്തിന്റെ മൃദുസ്പർശത്താലെന്നെ പൊതിഞ്ഞ്... സഹതാപത്തിന്റെ മടുപ്പിക്കുന്ന കണ്ണുകളിൽ നിന്നു പോലും എന്നെ ഒളിപ്പിച്ച് സംരക്ഷിച്ചു നിർത്തുന്ന അവനാണ് എന്റെ എല്ലാം... എന്റെ പ്രിയകാമുകൻ....."
അഥീനി പലതവണ, പല വാചകത്തിൽ ആവർത്തിച്ചാവർത്തിച്ച് പറഞ്ഞ കാര്യങ്ങളാണിവ.
ആരായിരിക്കും ഈ പതിനാറുകാരിയുടെ കാമുകൻ? ആകാംക്ഷ മുറ്റിയ ഒരുപാടു കണ്ണുകൾ അവൾക്കു നേരേ നീണ്ടുവന്നു..
ആ ചോദ്യം പല ശബ്ദത്തിൽ, പല തവണ അഥീനി കേട്ടു..
അഴ്ച്ചയിലും മാസത്തിലും ഒരിക്കൽ മാത്രം തന്നെ തേടിയെത്തുന്ന ഫോൺകോളുകളിൽ ഒരിക്കൽ പോലും തൊട്ടറിയാൻ കഴിയാതിരുന്ന അവളെ കുറിച്ചറിയാനുള്ള ആകാംക്ഷയും സ്നേഹവും പ്രാധാന്യവും കരുതലും.. മറ്റെന്തൊക്കെയോ സമ്മിശ്രവികാരങ്ങളും അവളെ ഉണർത്തി.. ഉത്തരം പറഞ്ഞേ തീരൂ എന്നെന്തു കൊണ്ടോ അവളെ ഓർമ്മിപ്പിച്ചു.
ഉള്ളിൽ ആർത്തിരമ്പുന്ന വികാരസമുദ്രം എന്തുകൊണ്ടോ അവളുടെ മുഖത്ത് കാണാനായില്ല. നിസ്സംഗതയോടെ, അതിൽ കവിഞ്ഞ നിസ്സഹായതയോടെ അഥീനി പുറത്തെ ഇരുട്ടിലേക്ക് വിരൽ ചൂണ്ടി.
" അതാ... അവൻ... അവനാണെന്റെ കാമുകൻ..........."
പുറത്ത് ഇരുട്ട് കൂടുതൽ കനത്തു വരികയായിരുന്നു.

39 comments:

Arun Kumar Pillai said...

enikkishtaayi ee katha...

Elayoden said...

വായിച്ചു തീര്‍ന്നപ്പോള്‍ അഥീനി, ഒരു നോവായി മാറുന്നു. മക്കളെ ഒറ്റപെടുത്തി, അഥീനിമാരെ സൃഷ്ട്ടിച്ചെടുക്കുന്ന ചിലരെങ്കിലും നമുക്കിടയിലുണ്ടാകും. സ്നേഹ സാന്ത്വനങ്ങള്‍ക്ക് പകരം, സ്വര്‍ണ്ണ കൂടുകള്‍ ഉണ്ടാക്കുന്നവര്‍ തിരിച്ചറിവിന്റെ പാതയിലേക്ക് വരണം. പിള്ള മനസ്സില്‍ ഏകാന്തതകള്‍ അടിച്ചേല്‍പ്പിക്കുന്ന മുറിവുകള്‍ കാലത്തിനു മായ്ച്ചു കളയാന്‍ ആവില്ല.. ഇരുട്ടിനെയും, നക്ഷത്രങ്ങളെയും പ്രണയിച്ചു കൊണ്ട് കഴിയുന്ന അഥീനിമാര്‍ക്ക് നമോവാകം.

എനിക്കിഷ്ട്ടപെട്ട നല്ലൊരു കഥ, ഭാവനയുടെ ഒരു പാട് തലങ്ങളിലൂടെ സഞ്ചരിച്ച കഥ.. ആശംസകള്‍..

"ഏകാന്തത എന്നിൽ അടിച്ചേല്പ്പിക്കുന്ന എണ്ണിയാൽ തീരാത്ത ആത്മസംഘർഷങ്ങൾക്ക്; എല്ലാം.."

Manickethaar said...

ആശംസകള്‍..

Anonymous said...

ഒത്തിരി കേട്ട വിഷയമാണെങ്കിലും.. അവതരണത്തിലൂടെ
മെച്ചപ്പെടുത്താന്‍ കഴിഞ്ഞു എന്ന് എന്നിക്ക് തോന്നുന്നു..
"ഇത് എന്റെ മാത്രം തോന്നലാവാം,,!!!
ഭാവുകങ്ങള്‍

zephyr zia said...

ഓരോ വാക്കിനെയും മനസ്സില്‍ കൊത്തിവെക്കുന്ന അവതരണം! ആശംസകള്‍!

ഐക്കരപ്പടിയന്‍ said...

പണക്കൊഴുപ്പിന്റെ ബാക്കി പത്രമായി ഇങ്ങനെ എത്രയെത്ര അതീനിമാര്‍ ഇരുളിനെ സ്നേഹിച്ചു കാലം കഴിക്കുന്നു.ഭാവനയുടെ ആകാശ ഗോപുരങ്ങള്‍ കടന്നുള്ള കഥനം നന്നായി...ആശംസകള്‍...!

sherif parapurath said...

ഇന്നിന്റെ പച്ചയായ മുഖം സുന്തരമായി അവതരിച്ചിരിക്കുന്നു
വളരെ ഇശ്ട്ടപ്പെട്ടു.

"പേരു കേട്ട പെരുമയുറ്റെ മലപ്പുറം കത്തി".
ഞങ്ങള്‍ മലപ്പുരത്തു കാര്‍ക് കേട്ടുകേള്വി പൊലുമില്ലാത്ത ഈ കത്തിപ്രയോകം അരോചകമായി തോന്നി
പ്രത്യെഗിചും എസ് കത്തിപൊലുല്ല വില്ലന്മാര്‍ ഉങ്ങാകുമ്പോള്‍

LiDi said...

നിഴലുകളുടെ കഥ കേൾക്കണം. അതുവരെ കൈവിരലുകൾ കൊണ്ട് ചുമരിൽ നിഴൽരൂപങ്ങളുണ്ടാക്കിയുള്ള യുദ്ധം മടുത്ത് അഥീനിക്കു ചുറ്റും കൂടിയിരിക്കുകയാണിപ്പോൾ....ഈ ഭാഗം വല്ലാതിഷ്ടപ്പെട്ടു, നല്ല എഴുത്ത്..
:-)

Pushpamgadan Kechery said...

nannayi.
valare ishtappettu.
asamsakal...

Pushpamgadan Kechery said...

nannayi.
valare ishtappettu.
asamsakal...

നാമൂസ് said...

വെളിച്ചം തേടിയുള്ള യാത്രയില്‍ നിഴലിനെ കാണാനാവില്ല, അതില്‍നിന്നു പിന്തിരിഞ്ഞാല്‍ നിഴല്‍ നമ്മെ അനുഗമിക്കും. അന്ധകാരമാണ് പിന്നെ അതിനെ തുരത്താനുള്ള ഏക മാര്‍ഗ്ഗം അത് അതീവ ദുര്‍ഘടമാണ്.

ഇരുട്ടിന്‍റെ കാമുകി... നീ വെളിച്ചമാണോ തേടുന്നത്..?
ഇനിയും മങ്ങാത്ത ഒരു വെട്ടമാണ് ഉത്തരം... പ്രതീക്ഷയുടെ നിറമാണ് ചാരുത.
ഭാവുകങ്ങള്‍..!!

Kadalass said...

സ്വര്‍ണ്ണത്തിന്റെ മൂടുപടങ്ങളൊ
കുന്നുകൂടിക്കിടക്കുന്ന കളിപ്പാട്ടങ്ങളൊ
സ്വര്‍ണ്ണമണികള്‍ തൂങ്ങുന്ന പട്ടുടയാടകളൊ
ഇതൊന്നുമല്ല കുട്ടികളാഗ്രഹിക്കുന്നത്
ഹ്രദയത്തിന്റെ മണമുള്ള, സ്നേഹസ്പശമാണ്.
അതവര്‍ക്ക് നല്‍കിയെ മതിയാകൂ!

നന്നായി എഴുതി.
എല്ലാഭാവുകങ്ങളും!

Villagemaan/വില്ലേജ്മാന്‍ said...

മക്കളോട് സംവദിക്കാത്ത മാതാപിതാക്കള്‍ക്ക് ഒരു ഓര്‍മ്മപ്പെടുതലാവട്ടെ ഇത് ..ആശംസകള്‍..

ഈ കാലത്തേ ഏറ്റവും പ്രധാനമായ വാക്കാകുന്നു തിരക്ക്..
ചിലപോഴെങ്കിലും ഞാന്‍ തമാശയായി പറയാറുണ്ട്..എനിക്കൊഴിച്ചു മറ്റെല്ലാവര്‍ക്കും തിരക്കാണ് എന്ന്
ഓഫീസില്‍ തിരക്ക്...വീട്ടില്‍ തിരക്ക്..
പ്രവാസികള്‍ അവധിക്കു ചെല്ലുമ്പോള്‍ നാട്ടില്‍ ഉള്ളവര്‍ക്കും തിരക്ക്
തിരക്കില്ല എന്ന് പറയുന്നത് മോശം ആയി കാണുന്ന ഒരു സമൂഹം ആണോ നമ്മുടേത്‌ ?

Unknown said...

നന്നായി.
എല്ലാഭാവുകങ്ങളും

SUJITH KAYYUR said...

nannaayitund. aashamsakal.

കൊമ്പന്‍ said...

makkalum achanammaaum sareerikamaayum manasikamaayum akalam vardikkunna eekalagattathil eetharathilulla eyuthukkalude praskthiyum vardddikkunnu

Unknown said...

kollaam

ഒരു യാത്രികന്‍ said...

നന്നായി....സസ്നേഹം

Sameer Thikkodi said...

sorry to say I felt an incompleteness ...

nice narration , thanks

വര്‍ഷിണി* വിനോദിനി said...

അകലെയാണെങ്കിലും ധന്യേ ..

നിന്‍ സ്വരം ഒരു തേങ്ങലായെന്നില്‍ നിറയും ..

വേണുഗോപാല്‍ ജീ said...

നന്നായിരുന്നു..... അതിലെ ഓരോ പേരുകളും എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു..... അഭിനന്ദനങ്ങള്‍

Ismail Chemmad said...

മികച്ച അവതരണവും , പുതുമയുള്ള അവതരണവും ,ക്ലിമാക്ഷിനു അല്പം ഷാര്‍പ് കുരന്ജോന്നു ഒരു സംശയം
എങ്കിലും നന്നായിട്ടുണ്ട് ,ആശംസകള്‍

faisu madeena said...

അഞ്ജു ...നന്നായി എഴുതി ....

ശ്രീനാഥന്‍ said...

ഒറ്റപ്പെട്ട കൌമാരമനസ്സിന്റെ വിഭ്രാന്തി, നിസ്സഹായത ഭൊഗിയായി ആവിഷ്കരിച്ചു. ഇരുൾ മാത്രം ഇണയായി അഥീനി മനസ്സിൽ നിറഞ്ഞു, അഭിനന്ദനം!

PRAJOSHKUMAR K said...

കണ്ണാടി വീടുകള്‍ സ്വപ്നം കാണുന്ന അഥീനയുടെ മനസ്സിലെ
നൊമ്പരങ്ങള്‍ ഇതള്‍ വിരിയുന്ന വരികള്‍

"മനസ്സിലെ ശൂന്യതയാണോ ആ ചില്ലുകളിൽ പ്രതിഫലിച്ചു കാണുന്നതെന്ന് ഒരു വേള ഞാൻ ഭയന്നു"
ഈ ഭാഗം ഏറ്റവും ഇഷ്ടപ്പെട്ടു.

Noushad Koodaranhi said...

എന്തോ ഒന്ന് പൂര്‍ത്തിയാകാനുണ്ട് അല്ലെ...?
ഭാഷ നന്നായി, ആഖ്യാന ശൈലിയും...
പേരുകള്‍ മനോഹരം...

നാളത്തെ നല്ല ഒരു കഥാകാരിയുടെ സുഹൃത്താണ് ഹേ ഞാന്‍....

റാണിപ്രിയ said...

ഇരുട്ടിന്റെ കാമുകി 'അഥീനീ '
നിഴലിനെ സ്നേഹിക്കാം പക്ഷെ ഒരുവേള അതും നമ്മുടെ കൂടെയുണ്ടാവണം എന്നില്ല
വെളിച്ചം ഉണ്ടെങ്കിലല്ലേ നിഴല്‍ ഉണ്ടാകൂ...
നന്നായി ... ആശംസകള്‍ ........

Unknown said...

ഭാഷയും ശൈലിയും വളരെ നന്നായി. അനാഥമാക്കപ്പെടുന്ന ബാല്യങ്ങളുടെ നൊമ്പരം, തിരക്കുകള്‍ക്കിടയില്‍ സ്വന്തം കടമകള്‍ മറക്കുന്ന മാതാപിതാക്കള്‍, എല്ലാം മിഴിവോടെ അവതരിപ്പിച്ചു.

Rakesh KN / Vandipranthan said...

kollam....

ആചാര്യന്‍ said...

അഞ്ചു നന്നായി അവതരിപ്പിച്ചു ..നന്നായി ആസ്വദിച്ചു...അനാഥകള്‍ അല്ലാത്ത അനാഥകള്‍ ..അല്ലെ...

hafeez said...

പതിവ് നിലവാരത്തില്‍ എത്തിയില്ല എന്നാണ് എന്റെ വിലയിരുത്തല്‍ .. എന്റെ പ്രശനമാകാം :(

ajith said...

വർഷത്തിലൊരിക്കലോ മറ്റോ സ്പോൺസർമാർ കൊടുക്കുന്ന ഒരു ജോടി ഡ്രസ്സിലോ ഒരു കഷണം ചോക്കലേറ്റിലോ ഒതുങ്ങുന്നു ആ പാവങ്ങളുടെ രക്ഷകർതൃബോധം.. ..ആ വിലകുറഞ്ഞ സമ്മാനങ്ങൾ കിട്ടുമ്പോൾ ആഹ്ളാദം കൊണ്ടു വീർപ്പുമുട്ടുന്ന ഇവരുടെയൊക്കെ.....

പ്രിയ അഞ്ജു, അത് “വിലകുറഞ്ഞ സമ്മാനമൊന്നുമല്ല” അതിന്റെ വില മനസ്സിലാകണമെങ്കില്‍ ആ “വീര്‍പ്പ് മുട്ടുന്ന ആഹ്ലാദം” ആര്‍ക്കെങ്കിലുമൊക്കെ നല്‍കുക. ഇത്തിരി സമയമുണ്ടെങ്കില്‍ താഴെപ്പറയുന്ന രണ്ടുമൂന്ന് പോസ്റ്റുകള്‍ വായിച്ച് നോക്കാം.

http://vayady.blogspot.com/2011/01/blog-post.html

http://yours-ajith.blogspot.com/2011/01/blog-post.html

http://yours-ajith.blogspot.com/2010/12/blog-post_21.html

പിന്നെ എഴുതുമ്പോള്‍ എഴുത്തിന് ജീവനും ചൈതന്യവും അധികരിക്കും, പ്രോമിസ്...

ഇനി കഥയെക്കുറിച്ച്.. പ്രമേയത്തില്‍ ഒരു പുതുമയൊന്നും കാണുന്നില്ലെങ്കിലും വാക്കുകള്‍ ഭംഗിയായി തെരഞ്ഞെടുക്കാനറിയാം അഞ്ജുവിന്. അത്രയേയുള്ളു ഈ കഥയുടെ മെച്ചം. രാജാവു നഗ്നനാണെന്ന് പറയാനും ആരെങ്കിലും വേണ്ടേ?...

K@nn(())raan*خلي ولي said...

അനാഥകള്‍ സനാഥരാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. വാക്കുകളിലെ ഭംഗിയില്‍ കണ്ണൂരാന്‍ അസൂയപ്പെടുന്നു. (ചുമ്മാതല്ല ആളു കൂടുന്നത്. ഹുംഹും!)

Sureshkumar Punjhayil said...

Jeevitham ishttappedunnavarkku...!

Manoharam, Ashamsakal...!!!

Unknown said...

enikkishtaayi ee katha...

നല്ല അവതരണം

നിരക്ഷരൻ said...

ചാച്ചൻ പറഞ്ഞതിനോട് എനിക്കും യോജിപ്പുണ്ട്. ഇനിയും നല്ല കഥകൾ എഴുതാനാകുമാറാകട്ടെ.

ചന്തു നായർ said...

ആഖ്യാനം നന്നെങ്കിലും,കഥക്ക് പുതുമയില്ലല്ലോ..കുഞ്ഞേ..വായിച്ച് വളരുക...ചിന്തിച്ച് എഴുതുക...എല്ലാ നന്മകളും... ചന്തുനായർ( ആരഭി )

മഹേഷ്‌ വിജയന്‍ said...

കിങ്ങിണിക്കുട്ടീ,
സ്നേഹമോ പരിഗണനയോ കിട്ടാതെ ഏതോ ഒരു വിഭ്രാന്തിയില്‍ അകപ്പെട്ട ഒരു പെണ്‍കുട്ടിയുടെ മാനസിക തലങ്ങളെ അവതരിപ്പിക്കാനുള്ള ഒരു ശ്രമം നടത്തിയിരിക്കുന്നു.
പക്ഷെ, വാക്കുകളുടെ അതിപ്രസരത്തില്‍ പറയാന്‍ ഉദ്ദേശിച്ചത് പലതും മുങ്ങിപ്പോയി..

മറ്റു ചില പോരായ്മകള്‍ താഴെ....

"തനിക്കു പത്തു വയസ്സുള്ളപ്പോഴാണ് പപ്പയും മമ്മിയും അവസാനമായി നാട്ടിൽ വന്നത്."
"അവർ നാട്ടിലേക്കു വന്നിട്ടു തന്നെയിപ്പോൾ വർഷം ആറു കഴിഞ്ഞു."
നാട്ടില്‍ വന്ന കാര്യം ആവര്‍ത്തിച്ചിരിക്കുന്നു. ഈ വരികള്‍ സംയോജിപ്പിക്കെണ്ടാതാണ്.

"വേനലവധിക്കു സ്കൂളടക്കുമ്പോൾ, എല്ലാവരും വീട്ടിൽ പോകുമ്പോൾ, കൊള്ളഫീസ് ഈടാക്കുന്നതിനൊരു പരിഹാരം എന്ന നിലയ്ക്കോ സാമൂഹ്യസേവനം എന്ന മറവിൽ കിട്ടാവുന്ന ആനുകൂല്ല്യങ്ങൾക്കു വേണ്ടിയോ സ്കൂൾ മാനേജ്മെന്റ് നടത്തുന്ന ഓർഫനേജിലെ കുട്ടികൾ മാത്രം തനിക്കു കൂട്ടിന്!"
ഇവിടെ വാക്യത്തിന്റെ നീളം കൂടിയത് കൊണ്ടാകും അര്‍ത്ഥം നഷ്ട്ടപ്പെട്ടിരിക്കുന്നു. അതായത് അര്‍ത്ഥമില്ലാത്ത വാക്യം...

"അഴ്ച്ചയിലും മാസത്തിലും ഒരിക്കൽ മാത്രം തന്നെ തേടിയെത്തുന്ന ഫോൺകോളുകളിൽ ഒരിക്കൽ പോലും തൊട്ടറിയാൻ കഴിയാതിരുന്ന അവളെ കുറിച്ചറിയാനുള്ള ആകാംക്ഷയും സ്നേഹവും പ്രാധാന്യവും കരുതലും"

എല്ലാ ആഴച്ചയിലും ഒരു തവണ വീതം വന്നാല്‍ അത് മാസത്തില്‍ നാല് തവണ ആകില്ലേ?
'ചിലപ്പോള്‍ ആഴ്ചയിലോന്നോ അല്ലെങ്കില്‍ മാസതിലോന്നോ മാത്രം തന്നെ.....' എന്ന രീതിയിലോ മറ്റോ തുടങ്ങണം. ഫോണ്‍ കോളുകളില്‍ നിന്നും ഒരു വികാരവും 'തൊട്ടറിയാന്‍' പറ്റില്ല.

"ഉത്തരം പറഞ്ഞേ തീരൂ എന്നെന്തു കൊണ്ടോ അവളെ ഓർമ്മിപ്പിച്ചു." ആര് ഓര്‍മ്മിപ്പിച്ചു...???

യാതൊരു വിധ രീതിയിലും പാരഗ്രാഫുകള്‍ തിരിക്കാത്തതും അക്ഷര തെറ്റും വായനയുടെ ഒഴുക്കിനെ തടസപ്പെടുത്തുന്നു... അടുത്ത കഥയില്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കുക..
എല്ലാ വിധ ആശംസകളും നേരുന്നു....

muhammed shakeer said...

super aayeettund ella bhavukangalum nerunnu

----------------------- വായിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ "അ" യിൽ ക്ലിക്കി ഫോണ്ട്സൈസ് ക്രമീകരിക്കാം.